Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

ദൈവജനത്തിന്റെ സാക്ഷ്യം

Tuesday, 30 September 2014 07:15
Rate this item
(0 votes)

ഒക്‌ടോബര്‍ 5

അയ്‌മേനി ഞായര്‍

ദൈവജനത്തിന്റെ സാക്ഷ്യം

Witness of the People of God

ദാനി. 3:12-30        സങ്കീ. 15

അ.പ്ര. 18:24-28    ലൂക്കൊ. 10:1-20

ധ്യാനവചനം:

കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു തന്റെ കൊയ്ത്തിനു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിന്‍ (ലൂ-10:2). 

വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ദൈവത്തിന്റെ സാക്ഷികളായിരിക്കുവാനാണ് ദൈവം നമ്മെക്കുറിച്ച് ഉദ്ദേശിക്കുന്നത്. കൊയ്ത്തിനായി നിലം വിളഞ്ഞിരിക്കുന്നു, എന്നാല്‍ വേലക്കാര്‍ ചുരുക്കം. അതുകൊണ്ട് ഇനിയും വേലക്കാരെ അയക്കേണ്ടതിന് യജമാനനോട് അപേക്ഷിക്കുവാന്‍ ക്രിസ്തു ആലോചന പറഞ്ഞു. ദൈവജനം ക്രിസ്തുവിന്റെ സാക്ഷികളായിരിക്കേണ്ടവരാണ്. അന്ധകാരത്തില്‍നിന്ന്  നമ്മെ അത്ഭുതപ്രകാശത്തിലേയ്ക്ക് വിളിച്ചത് ദൈവത്തിന്റെ സദ്ഗുണങ്ങളെ ഘോഷിക്കാനാണെന്ന്  വി.പത്രൊസ് ഓര്‍മ്മിപ്പിക്കുന്നുണ്ട് (1പത്രൊ-2:9). 

1.ദൈവജനത്തിന്റെ സാക്ഷ്യം പ്രതികൂലങ്ങളുടെ നടുവില്‍ (ദാനി-3:12-30)

ബാബിലോണ്‍ പ്രവാസത്തില്‍ കഴിഞ്ഞ ഹനന്യാവ്, മീശായേല്‍, അസര്യാവ് (ശദ്രക്ക്, മേശേക്ക്, അബേദ്‌നെഗോവ്) എന്നീ  ചെറുപ്പക്കാര്‍ ദൈവത്തിനുവേണ്ടി നിന്ന സംഭവം പ്രസിദ്ധമാണ്. നെബൂഖദ്‌നേസര്‍ രാജാവിന്റെ പൊന്നുകൊണ്ടുള്ള ബിംബത്തെ നമസ്‌കരിക്കുവാന്‍ അവര്‍ വിമുഖത കാണിച്ചു. യഹോവയെ മാത്രമേ നമസ്‌കരിക്കൂ  എന്ന്  അവര്‍ തീരുമാനിച്ചു. തീച്ചൂളയില്‍ തള്ളപ്പെട്ടുവെങ്കിലും പ്രതികൂലങ്ങളുടെ നടുവില്‍ ദൈവം അവരെ രക്ഷിച്ചു നടത്തിയ സംഭവം നമുക്കറിയാം. കര്‍ത്താവിന്റെ സാക്ഷികളായിരിക്കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ പ്രതികൂലങ്ങളുടെയും നടുവില്‍ ദൈവത്തിന്റെ സാന്നിദ്ധ്യം ഉണ്ട്. പ്രതിസന്ധികളില്‍നിന്ന്  അവിടുന്ന് രക്ഷിക്കുമെന്നുള്ളതുകൊണ്ട് ധീരതയോടെ നില്‍ക്കുവാന്‍ ദൈവജനത്തെ ദൈവവചനം ഉത്സാഹിപ്പിക്കുന്നു.

2.അപ്പൊല്ലോസ്, അക്വിലാസ്, പ്രിസ്‌കില്ല (അ.പ്ര-18:24-28)

അലക്‌സാന്തരിയയിലെ അപ്പൊല്ലോസ് തിരുവെഴുത്തുകളില്‍ അഗാധപാണ്ഡിത്യമുള്ളവനും നല്ലൊരു വാഗ്മിയുമായ യഹൂദനാണ്. കര്‍ത്താവിന്റെ മാര്‍ഗ്ഗത്തില്‍ അദ്ദേഹം ഉപദേശം ലഭിച്ചവനായിരുന്നു. ഒരു സ്വതന്ത്ര പ്രസംഗകനായി നടന്ന അപ്പൊല്ലോസിനെ അക്വിലാസും പ്രിസ്‌കില്ലായും വീട്ടില്‍ കൂട്ടിക്കൊണ്ടുവന്ന്  ദൈവത്തിന്റെ മാര്‍ഗ്ഗം അധികം വ്യക്തമായി പറഞ്ഞുകൊടുത്തു. മാത്രമല്ല മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകുവാന്‍ ഉത്സാഹിപ്പിക്കുകയും അപ്പൊല്ലോസിനെ കൈക്കൊള്ളേണ്ടതിന് പരിചയപ്പെടുത്തല്‍ കത്തും നല്‍കി. അദ്ദേഹത്തിന്റെ ശുശ്രൂഷ അനേകര്‍ക്ക് പ്രയോജനമായിത്തീര്‍ന്നു. ഒരാള്‍ പ്രസംഗിക്കുന്നു. മറ്റൊരു കുടുംബം അദ്ദേഹത്തെ പരിശീലിപ്പിച്ച് ഉത്സാഹിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്  അപ്പൊല്ലോസിന് അനേകം ശിഷ്യന്മാരുണ്ടായി. ''ഞാന്‍ നട്ടു അപ്പൊല്ലോസ് നനെച്ചു'' എന്ന് പൗലൊസ് പറയത്തക്കവിധത്തില്‍ ദൈവം അപ്പൊല്ലൊസിനെ ഉപയോഗിച്ചു. ദൈവജനത്തിന് പലവിധത്തില്‍ ദൈവത്തെ സാക്ഷിക്കാം. 

3.കൊയ്ത്തിനായുള്ള വിളി (ലൂ-10:1-20)

ജനത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും തെറ്റിചിന്നിയവരും ചൂഷണം ചെയ്യപ്പെട്ടവരുമായി ക്രിസ്തു കണ്ടു. അവരെക്കുറിച്ച് ക്രിസ്തു മനസ്സലിഞ്ഞു. കൊയ്ത്ത് വളരെ ഉണ്ട് വേലക്കാര്‍ ചുരുക്കമെന്ന് അതുകൊണ്ട് കൊയ്ത്തിന്റെ യജമാനനോട് കൊയ്ത്തിലേയ്ക്ക് വേലക്കാരെ അയയ്‌ക്കേണ്ടതിന് യാചിപ്പിന്‍ എന്നും പറഞ്ഞു (ലൂ-10:1,2, മത്താ-9:35-38). ഇന്നും സമൂഹം പല വിധത്തില്‍ അരാചകത്വത്തില്‍ ജീവിക്കുന്നു. രാഷ്ട്രീയവും സാമൂഹികവുമായി പരിശോധിച്ചാല്‍ പൊതുജനം നല്ല നേതൃത്വമില്ലാതെ, അഴിമതിയിലും അക്രമങ്ങളിലും അനീതിയിലും ചൂഷണം ചെയ്യപ്പെടുന്നു. ഇവിടെ ഇപ്പോഴും കൊയ്ത്തിനായി ഒരു ആഹ്വാനം ഉണ്ട്. ആരാണ് പുറപ്പെടേണ്ടത്? പകല്‍ മൂന്നുമണി മുതല്‍ പതിനൊന്നു മണി വരെ വിളിക്കുുന്നുണ്ട്. ഒടുവില്‍ ചന്തയില്‍ ഒരു പണിയുമില്ലാതെ മെനക്കെട്ടു നില്‍ക്കുന്നവരെയും വിളിക്കുന്നു. ''ഞങ്ങളെ ആരും കൂലിക്കു വിളിച്ചിട്ടില്ല'' എന്ന് അവര്‍ പ്രതികരിക്കുന്നു. ''എന്നാല്‍ നിങ്ങളും മുന്തിരിത്തോട്ടത്തിലേക്ക് ചെല്ലുവിന്‍'' എന്നാണ് ആഹ്വാനം (മത്താ-20:1-7). അതായത് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു. എനിക്ക് വിളിയില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ക്രിസ്തുസാക്ഷ്യം വഹിക്കാന്‍ ദൈവജനം ബാധ്യസ്ഥരാണ്. കൂടെയിരുന്ന് നടത്താന്‍ ദൈവവും ശക്തനാണ്. 

 

           ഭൂമി എങ്ങും പോയി സാക്ഷിയാകുവിന്‍

           എന്നുരച്ച കല്‍പനയതാല്‍

           ദേഹം ദേഹി എല്ലാം ഒന്നായ് ചേര്‍ന്ന്

           പ്രിയനായ് വേല ചെയ്യും ഞാന്‍

 

പ്രാര്‍ത്ഥന

കൊയ്ത്തിന്റെ ദൈവമേ, ചെന്നായ്ക്കളുടെ മദ്ധ്യേ ആട്ടിന്‍കൂട്ടത്തെപ്പോലെ ഞങ്ങളെ ലോകത്തിലേയ്ക്കയച്ചവനേ, ഞങ്ങള്‍ സേവിക്കുന്ന ദൈവം ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും വിടുവിക്കുമെന്നും ഏതു പ്രതിസന്ധിയില്‍നിന്നും രക്ഷിക്കുമെന്നും ധീരതയോടെ പ്രസ്താവിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുകയും തീയുടെ മദ്ധ്യേ ഞങ്ങളോടൊപ്പം നടക്കുകയും ചെയ്യുമാറാകേണമേ. അങ്ങനെ ഞങ്ങള്‍ ആത്മാവില്‍ എരിവുള്ളവരായി ക്രിസ്തുവിന്റെ വസ്തുതകളില്‍ സ്പഷ്ടമായി സാക്ഷികളാകുമല്ലോ. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍

 

  • ഡാം കെട്ടിയ വെള്ളമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നും പുറത്തുവരുന്ന വെള്ളം കൊണ്ട് കൃഷിനടത്താമെന്നും പറഞ്ഞപ്പോള്‍ മറ്റൊരു മന്ത്രി ഇങ്ങനെ തിരിച്ചടിച്ചു. ''ബേണ്ട..... ബേണ്ട..... കറന്റെടുത്ത് ബരണ പീരവെള്ളം ഞമ്മക്ക് ബേണ്ട''.

 

  • ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നയാള്‍ സപ്ളയറോട് ''ഈ വട എന്നുണ്ടാക്കിയതാണ്?'' ''എനിക്കറിയില്ല സാര്‍, ഞാന്‍ വന്നിട്ട്  മൂന്ന് ദിവസമേ ആയുള്ളൂ.

Menu