Sermon Outlines
Create Account
1-800-123-4999
×

Warning

JUser: :_load: Unable to load user with ID: 290

യേശു എന്ന ഗുരു

Tuesday, 01 September 2015 04:32
Rate this item
(0 votes)

സെപ്റ്റംബര്‍ 6

വിദ്യാഭ്യാസ ഞായര്‍

അദ്ധ്യാപകദിനം

യേശു എന്ന ഗുരു

Jesus the Guru

സദൃ. 4:1-19                  സങ്കീ. 141

അ.പ്ര. 22:1-5               ലൂക്കൊ. 4:31-44

ധ്യാനവചനം: അവന്റെ വചനം അധികാരത്തോടെ ആകയാല്‍ അവര്‍ അവന്റെ ഉപദേശത്തില്‍ വിസ്മയിച്ചു (ലൂക്കൊ-4:32).

പ്രാചീനഭാരതത്തില്‍ ഏറെ ശ്രദ്ധയോടുകൂടെ ഉപയോഗിച്ചുവന്ന പദങ്ങളാണ് ഗുരു, ആചാര്യന്‍, ഉപാദ്ധ്യായന്‍ എന്നിവ. വിദ്യാദാനവുമായി ബന്ധപ്പെട്ടവയാണു ഈ പദങ്ങളെങ്കിലും അവയ്ക്കു തമ്മില്‍ അര്‍ത്ഥത്തില്‍ ഭേദമുണ്ട്. ഉപാദ്ധ്യായനെക്കാള്‍ ശ്രേഷ്ഠനാണു ആചാര്യന്‍. ആചാര്യനെക്കാള്‍ ശ്രേഷ്ഠനാണ് ഗുരു. വേദങ്ങളില്‍ ആചാര്യ ശബ്ദം സുലഭമാണ്. അര്‍വാചീനമായ മുണ്ഡകോപനിഷത്തിലും ശ്വേതാഅശ്വേതോപനിഷത്തിലും ഗുരു ശബ്ദം കാണാം. ഉപനിഷത്തിന്റെ കാലത്തു യജ്ഞത്തില്‍ നിന്നും (വേദങ്ങളുടെ കാലം) ജ്ഞാനത്തിലേക്കു മാറിയതോടുകൂടിയാണ് ഗുരു ശബ്ദത്തിനു പ്രാമുഖ്യം കൈവന്നത്. അദ്വൈയതാരകോപനിഷത്തില്‍ ഗുരുവിനെ ഇപ്രകാരം വ്യാഖ്യാനിക്കുന്നു. 

''ഗുശബ്ദ സ്ത്വന്ധകാരഃ സ്യാദ് 

രു ശബ്ദസ്തന്നിരോധകഃ

അന്ധകാര നിരോധിത്വാദ്

ഗുരുരിത്യഭിധീയതെ''

'ഗു' ശബ്ദത്തിന് അന്ധകാരമെന്നും, 'രു' എന്നതിനു രോധിക്കുന്നത് എന്നുമാണ് അര്‍ത്ഥം. അന്ധകാരത്തെ അകറ്റുന്നവനാണ് ഗുരു. 

അദ്വൈയതാരകോപനിഷത്ത് തുടര്‍ന്നും പറയുന്നു.

''ഗുരുരേവ പരംബ്രഹ്മ

ഗുരുരേവ പരംഗതി

ഗുരുരേവ പരംവിദ്യ

ഗുരുരേവ പരായണം

ഗുരുരേവ പരാകാഷ്ഠാ

ഗുരുരേവ പരാധനം

യസ്മാത് തദുപദേഷ്ടാസൗ

തസ്മാദ് ഗുരുതരോ ഗുരു ഇതി''

ഗുരു തന്നെയാണു പരബ്രഹ്മം (ദൈവം). പരമമായ ഗതിയും പരമമായവിദ്യയും പരായണ യോഗ്യനും ഗുരു തന്നെയാണ്. ഗുരു-ശ്രേഷ്ഠരില്‍ ശ്രേഷ്ഠനാണ്. ഒരിക്കലെങ്കിലും അത് ഉച്ചരിക്കുന്നവര്‍ക്കു സംസാരമോചനം ലഭിക്കും. പാപങ്ങള്‍ മാറിപ്പോകും. പുരുഷാര്‍ത്ഥങ്ങളും കൈവരും. ഇങ്ങനെ അറിയുന്നവനാണ് ഉപനിഷദ് ജ്ഞാനി. 

ബൈബിളില്‍ അമ്പതോളം പ്രാവശ്യം ഗുരു എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. പഴയനിയമത്തില്‍ മൂന്നു എബ്രായപദങ്ങളെയാണു ഗുരു എന്നു തര്‍ജ്ജമ ചെയ്തിട്ടുള്ളത്. 1ശമു-10:12 (അബ്= പിതാവ്), 1ദിന-25:8 (മേവീന്‍= പരിജ്ഞാനി), സങ്കീ-119:99 (മ്‌ലംദീം = അദ്ധ്യാപകന്മാര്‍). ഡിഡസ്‌ക്കലൊസ് എന്ന ഗ്രീക്കു പദമാണു പുതിയനിയമത്തില്‍ പ്രയോഗിച്ചിട്ടുള്ളത്. ഡിഡസ്‌ക്കോ (പഠിപ്പിക്കുക) എന്ന ധാതുവില്‍ നിന്നാണു ഡിഡസ്‌ക്കലൊസ് എന്ന നാമത്തിന്റെ നിഷ്പത്തി. യേശുവിന്റെ സംബോധനയാണു സുവിശേഷങ്ങളില്‍ ഗുരു (മത്താ- 8:19, 12:38, 19:16, 22:16,24,36, 22:24, മര്‍-4:38, 9:17,38, 10:17,20,35, 12:14,19,32). ഗുരു എന്ന സംബോധന ഏറ്റവും അധികം കാണുന്നതു ലൂക്കൊസ് സുവിശേഷത്തിലാണ്. യോഹ-1:38 ലെ റബ്ബിയുടെയും 20:16 ലെ റബ്ബൂനിയുടെയും അര്‍ത്ഥം ഗുരു തന്നെയാണ്. യേശു തന്നെ സ്വയം ഞാന്‍ ഗുരുവും കര്‍ത്താവുമെന്നു പറഞ്ഞു (യോഹ-13:11). ഗുരുവിന്റെ ഭാവമാണു ഗൗരവം.

1. പഠിച്ച അദ്ധ്യാപകന്‍ ശലോമോന്‍ (സദൃ-4:1-19)

ശലോമോനെ ജ്ഞാനിയായി ബൈബിള്‍ ചിത്രീകരിക്കുന്നു. എന്നാല്‍ അദ്ദേഹം പറയുന്നതു തന്റെ മാതാപിതാക്കളാണു തനിക്കു ജ്ഞാനം ഉപദേശിച്ചു കൊടുത്തത് എന്നാണ് (സദൃ-4:3-19). മാതാപിതാക്കളുടെ ജ്ഞാനോപദേശം ശ്രദ്ധിക്കാനും അതില്‍ നിലനില്‍ക്കാനും ശലോമോന്‍ ബുദ്ധി ഉപദേശിക്കുന്നു. ഗുരുശിഷ്യബന്ധം ആരംഭിക്കേണ്ടതു കുടുംബങ്ങളിലാണ്. മാതാപിതാക്കളാണ് ആദ്യത്തെ ഗുരുക്കന്മാര്‍. കുഞ്ഞുങ്ങള്‍ രക്ഷാകര്‍ത്താക്കളില്‍നിന്നു പഠിച്ചു തുടങ്ങുന്നു. ഇതു മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ് (എഫെ-6:1-4).

2. പഠിച്ച അദ്ധ്യാപകന്‍ പൗലൊസ് (അ.പ്ര-22:1-5)

പൗലൊസിന്റെ പ്രാഥമിക വിദ്യാഭ്യാസം പട്ടണത്തില്‍ യഹൂദപള്ളിക്കൂടത്തില്‍ ആരംഭിച്ചു. ഗ്രീക്കുഭാഷയിലുള്ള പഴയനിയമം ഉപയോഗിച്ചു. ഗ്രീക്കുഭാഷയും പഠിച്ചിരുന്നു. 12 വയസ്സാകുമ്പോള്‍ യഹൂദമര്യാദപ്രകാരം ബാല്യകാല വിദ്യാഭ്യാസത്തിന്റെ അവസാനമായി 'ന്യായപ്രമാണപുത്രന്‍' (son of the law) എന്നു പ്രഖ്യാപിക്കപ്പെട്ട ചടങ്ങു നടത്തപ്പെട്ടു. ഗമാലിയേലിന്റെ കീഴില്‍ ഉന്നതവിദ്യാഭ്യാസം നേടി. ഗമാലിയേല്‍ ഒരു പഴയനിയമ പണ്ഡിതനും മതസഹിഷ്ണുതയുള്ള യഹൂദനുമായിരുന്നു. (അപ്ര-5:30-35). 12 വയസ്സിനു ശേഷം തന്റെ യരുശലേമിലെ സഹോദരിയുടെ വീട്ടില്‍ താമസിച്ചുകൊണ്ടു പഠനം നടത്തിയിരിക്കാം എന്നു വിശ്വസിക്കുന്നു (അ.പ്ര-22:3). ഗമാലിയേലിന്റെ കീഴില്‍ 4-5 വര്‍ഷം ഈ പരിശീലനം നീണ്ടുനിന്നിരുന്നു. ഈ പഠനം പിന്നെ, പഴയനിയമത്തിന്റെ ക്രിസ്തീയവ്യാഖ്യാതാവായി മാറാന്‍ കാരണമായി. തര്‍സൊസില്‍ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കുവാന്‍ സമയം ചെലവാക്കിയിരിക്കണം. പ്രധാന വിഷയം സ്റ്റോയിക്ക് തത്വവും യവനസാഹിത്യവുമായിരുന്നു (അ.പ്ര-17:28, 1കൊ-15:33, തീ-1:12). എന്നാല്‍ ഈ പഠനങ്ങളെക്കാള്‍ (ഹോമര്‍, പ്ലേറ്റോ) ന്യായപ്രമാണവും പ്രവാചകന്മാരും ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാനവിഷയം.

3. യേശു സദ്ഗുരു (ലൂക്കൊ-4:31-44)

യേശുക്രിസ്തു ശിഷ്യന്മാരോടു പറഞ്ഞു ''ഞാന്‍ ഗുരുവും കര്‍ത്താവുമാണ്'' (യോഹ-13:13). ഉപദേശിക്കുക മാത്രമല്ല പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങള്‍ തന്റെ ജീവിതത്തില്‍ പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു. തന്റെ പഠിപ്പിക്കലുകള്‍ ശ്രദ്ധിക്കാനും അതനുസരിച്ചു പ്രവര്‍ത്തിക്കാനും ജനത്തെ ആഹ്വാനം ചെയ്തു. തന്നില്‍ വിശ്വസിച്ചവരോടു ഗുരു ഇപ്രകാരം പറഞ്ഞു: ''എന്റെ ഉപദേശങ്ങളില്‍ നിലനിന്നാലേ, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാകൂ'' (യോഹ-8:31). യേശുവിന്റെ ഈ ലോകത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കുന്ന സമയമായപ്പോള്‍ തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞത് ഇപ്രകാരമാണ്: ''നിങ്ങള്‍ ലോകത്തെല്ലായിടത്തും പോയി ഞാന്‍ നിങ്ങളെ പഠിപ്പിച്ച കാര്യങ്ങള്‍ ഒക്കെയും പഠിപ്പിച്ചുകൊണ്ടു മറ്റുള്ളവരേയും ശിഷ്യരാക്കുക'' (മത്താ-28:19,20). ഗുരുവിനെക്കുറിച്ചു പ്രസംഗിക്കുന്നതിനു പകരം ഗുരുവിന്റെ ഉപദേശങ്ങള്‍ പഠിപ്പിക്കാനുമാണു ഗുരു ആവശ്യപ്പെട്ടത്.

 

Menu