Sermon Outlines
Create Account
1-800-123-4999

ദൈവത്തിന്റെ വാഗ്ദത്തത്തെ ആഘോഷിക്കുന്നു (മറിയ എലീശബെത്തിനെ കാണുന്നു)

Monday, 25 November 2019 03:53
Rate this item
(0 votes)

ഡിസംബര്‍ 1
ആഗമനോത്സവകാലം
Advent Sunday


ദൈവത്തിന്റെ വാഗ്ദത്തത്തെ ആഘോഷിക്കുന്നു
(മറിയ എലീശബെത്തിനെ കാണുന്നു)
Celebrating the Promises of God
(Meeting of Mary with Elizabeth)


പഴയനിയമം      1 ശമു. 2:1-10
സങ്കീര്‍ത്തനം       66
ലേഖനം              എബ്രാ. 11:29-40
സുവിശേഷം       ലൂക്കൊ. 1:39-45


ധ്യാനവചനം: കര്‍ത്താവ് തന്നോടു അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി (ലൂക്കൊ. 1:45).


ഗബ്രിയേല്‍ ദൂതന്റെ അരുളപ്പാടുപോലെ മറിയ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി. മറിയ അവിടെനിന്നു യാത്ര ചെയ്തു എലീശബെത്തിന്റെ വീട്ടിലേക്കു വന്നു. മറിയയുടെ വന്ദനം എലീശബെത്തു കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി. എലീശബെത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി (ലൂക്കൊ. 1:40,41). അപ്പോഴുണ്ടായ ആത്മനിറവിലാണ് എലീശബെത്ത് ഇതു വിളിച്ചുപറഞ്ഞത്. കര്‍ത്താവ് അരുളിച്ചെയ്തതു നിവൃത്തിയാകും (ലൂക്കൊ. 1:45). കാരണം ദൈവം വാഗ്ദത്തങ്ങളില്‍ വിശ്വസ്തനാണ് (1കൊരി. 1:9, 10:13, 1തെസ്സ. 5:24, 2തെസ്സ. 3:3). ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ എത്രയുണ്ടെങ്കിലും അതു യേശുവില്‍ ഉവ്വ് എന്നത്രെ (2കൊരി. 1:20) എന്നാണ് വി.പൗലൊസ് പറയുന്നത്. ക്രിസ്തുമസ് നാളുകള്‍ ദൈവികവാഗ്ദത്തങ്ങളെ ഓര്‍ക്കുന്ന നാളുകളാണ്. ദൈവം നല്‍കിയ വാഗ്ദത്തങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് യേശുക്രിസ്തു എന്ന തന്റെ ഏകജാതനായ പുത്രന്‍. യേശുവിന്റെ ജനനനാളുകള്‍ക്കുവേണ്ടി ഒരുക്കപ്പെടുന്ന ദിവസങ്ങളാണ് ഈ ആഗമനോത്സവകാലം (Advent Season). 


1. വാഗ്ദത്തങ്ങളില്‍ വിശ്വസ്തനായ ദൈവം - പഴയനിയമത്തില്‍ (1ശമു. 2:1-10)
വേദപുസ്തകം അനേകം വാഗ്ദാനങ്ങളുടെ പുസ്തകമാണ്. ക്രൈസ്തവവിശ്വാസത്തിന്റെയും സഭയുടെയും അടിസ്ഥാനം തന്നെ ദൈവികവാഗ്ദത്തങ്ങളാണ്. പഴയനിയമത്തില്‍ ധാരാളം വാഗ്ദത്തങ്ങള്‍ നമുക്കു കാണാം. അബ്രഹാമിനോടും യിസഹാക്കിനോടും യാക്കോബിനോടും മോശെയോടും യോശുവയോടും ദാവീദിനോടും ശലോമോനോടും ദൈവം വാഗ്ദത്തം ചെയ്തു. ദൈവം ചെയ്ത വാഗ്ദത്തങ്ങളെല്ലാം അവിടുന്നു പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദൈവം ഹന്നയ്ക്കു വാഗ്ദാനം നല്‍കിയതു പൂര്‍ത്തീകരിച്ചു. കുഞ്ഞുങ്ങളില്ലാതിരുന്നവര്‍ക്കു ശമുവേലിനെ നല്‍കി. ദൈവത്തിന്റെ ഈ പ്രവൃത്തിയെ ഓര്‍ത്തു ഹന്നാ ദൈവത്തെ ആരാധിച്ചതാണ് 1ശമു. 2:1-10 -ല്‍ കാണുന്നത്. ദൈവത്തിന്റെ എല്ലാ വാഗ്ദത്തങ്ങള്‍ക്കായും ഹന്നായെപ്പോലെ സ്‌തോത്രം ചെയ്യാം.


2. വാഗ്ദത്തങ്ങളില്‍ വിശ്വസ്തനായ ദൈവം - പുതിയനിയമത്തില്‍ (ലൂക്കൊ. 1:39-41)
ദൈവം നല്‍കിയ ഏറ്റവും വലിയ വാഗ്ദത്തം തന്റെ പുത്രനായ യേശുക്രിസ്തുവാണ് (അ.പ്ര. 7:17, 13:23,32, ഗലാ. 3:22, റോമ. 15:8). കന്യകയോടു ഈ വാഗ്ദത്തം ഗബ്രിയേല്‍ പറഞ്ഞപ്പോള്‍ അവള്‍ക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ 'പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെമേല്‍ നിഴലിടും' എന്നായിരുന്നു ഗബ്രിയേലിന്റെ മറുപടി (ലൂക്കൊ. 1:35). ഈ ദൈവത്തിന്റെ വാഗ്ദത്തത്തെ ആഘോഷിക്കാനായി മറിയ തന്റെ ചാര്‍ച്ചക്കാരിയായ എലിസബെത്തിന്റെ വീട്ടിലേക്കു പോയി. മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോള്‍ പിള്ള അവരുടെ ഗര്‍ഭത്തില്‍ തുള്ളി. എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി (ലൂക്കൊ. 1:41). ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ വിശ്വസിച്ച് അത് ആഘോഷമാക്കി മാറ്റാം.


പുതിയനിയമത്തിലെ വാഗ്ദാനങ്ങള്‍ പ്രധാനമായും മൂന്നു ഗണങ്ങളാണ്.

  1. ഒരു സന്തതിയെക്കുറിച്ചു (അവകാശിയെക്കുറിച്ചു) അബ്രാഹാമിനു നല്‍കിയ വാഗ്ദത്തം (റോമ. 4:13-16,20, 9:8,9, 15:8, ഗലാ. 3:16-22, 4:23, എബ്രാ. 6:13-17, 7:6, 11:9,11,17). ഈ വാഗ്ദാനങ്ങളെ അബ്രാഹാം വിശ്വസിച്ചു. അനന്തരം യിസ്ഹാക്കിനോടും യാക്കോബിനോടും അവ സ്ഥിരീകരിച്ചു.
  2. ദാവീദിന്റെ സന്തതിയെക്കുറിച്ചുള്ള വാഗ്ദാനം : യേശു വാഗ്ദത്തം ചെയ്യപ്പെട്ട രക്ഷിതാവാണ് (അ.പ്ര. 13:23). വാഗ്ദത്തകാലം അടുത്തപ്പോള്‍ (അ.പ്ര. 7:17) എന്നു ക്രിസ്തുവിന്റെ വരവിന്റെ സമയത്തെക്കുറിച്ചു സ്‌തെഫാനൊസ് പറഞ്ഞു (അ.പ്ര. 7:17). ഒരു രക്ഷിതാവിനെപ്പറ്റി ദാവീദിനോടുള്ള വാഗ്ദാനം ക്രിസ്തുവില്‍ ഉറപ്പുവരുത്തി (അ.പ്ര. 13:32). വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ എന്നു പൗലൊസ് വ്യക്തമാക്കി (ഗലാ. 3:22). ഒരു സന്തതിയെക്കുറിച്ച് അബ്രാഹാമിനു നല്കിയ വാഗ്ദത്തവും രാജാവിനെക്കുറിച്ചു ദാവീദിനു നല്‍കിയ വാഗ്ദത്തവും പിതാക്കന്മാര്‍ക്കു ലഭിച്ച വാഗ്ദത്തില്‍ ഉള്‍ക്കൊള്ളുന്നു (റോമ. 15:8). യിസ്രായേലിന്റെ ഭാവിയെക്കുറിച്ചു പറയുമ്പോള്‍ യിസ്രായേല്യരെക്കുറിച്ചു വാഗ്ദത്തിന്റെ അവകാശികള്‍ എന്നും അപ്പൊസ്തലന്‍ പറയുന്നുണ്ട് (റോമ. 9:4,8,9). ക്രിസ്തുയേശുവിലുള്ള ജീവന്റെ വാഗ്ദത്തവും (2തിമൊ. 1:1) നിത്യാവകാശത്തിന്റെ വാഗ്ദത്തവും (എബ്രാ. 9:15), നിത്യജീവന്റെ വാഗ്ദത്തവും (1യോഹ. 2:25) ഇതിലുള്‍പ്പെടുന്നു.
  3. പരിശുദ്ധാത്മാവിന്റെ വാഗ്ദത്തം : ക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷമാണ് ഈ വാഗ്ദാനം സാക്ഷാത്കൃതമായത് (ലൂക്കൊ. 24:49, അ.പ്ര. 1:4, 2:33, എഫെ. 1:13). അവന്റെ സ്വസ്ഥതയില്‍ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാണ് (എബ്രാ. 4:1). നീതി വിതയ്ക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും കര്‍ത്താവിന്റെ മറ്റൊരു വാഗ്ദത്തമാണ് (3 പത്രൊ. 3:13, യെശ. 52:11).


3. വാഗ്ദത്തങ്ങള്‍ വിശ്വാസത്താല്‍ പ്രാപിക്കുക (എബ്രാ. 11:29-40)
എബ്രാ. 11-ാം അധ്യായം വിശ്വാസവീരന്മാരുടെ പട്ടികയാണ്. അവര്‍ വാഗ്ദത്തങ്ങളെ വിശ്വാസത്താല്‍ പ്രാപിച്ചു (എബ്രാ.6:12). വാഗ്ദത്തങ്ങളില്‍ ദൈവം വിശ്വസ്തനായതുകൊണ്ടാണു ദൈവവചനത്തില്‍ വിശ്വസിക്കാനും അതില്‍ ആശ്രയിക്കാനും നാം പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഇങ്ങനെ വിശ്വസിച്ചു വാഗ്ദത്തനിവര്‍ത്തി പ്രാപിച്ചവരെക്കുറിച്ചാണ് എബ്രാ. 11-ല്‍ കാണുന്നത്. ചിലര്‍ വിശ്വാസത്താല്‍ നന്മയും ചിലര്‍ വിശ്വാസത്താല്‍ തിന്മയും അനുഭവിച്ചു. എന്നാല്‍ ഇവരെല്ലാവരും വിശ്വാസത്തില്‍ അവരുടെ ജീവിതം നയിച്ചു. പ്രതികൂലങ്ങളുടെയും പ്രതിസന്ധികളുടെയും നടുവില്‍ പതറാതെ നില്‍ക്കാന്‍ ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ നമ്മെ പ്രബോധിപ്പിക്കുന്നു. ക്രിയാത്മകമായ അനുഗ്രഹങ്ങള്‍ പലരും പ്രാപിച്ചപ്പോഴും മറ്റു ചിലര്‍ ഉത്ഥാനം കൈക്കൊള്ളാതെ നല്ലൊരു ഉയിര്‍ത്തെഴുന്നേല്പ് ലഭിക്കേണ്ടതിനു അടികൊണ്ടു, പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷയും അനുഭവിച്ചു. തുടര്‍ന്ന് അവര്‍ കടന്നുപോയ പീഡനങ്ങളുടെ ഒരു പട്ടിക എഴുത്തുകാരന്‍ നിരത്തുന്നു (എബ്രാ. 11:35-40).


Advent Sundays (ആഗമന ഞായറാഴ്ചകള്‍)


ക്രിസ്മസിനു മുമ്പുള്ള നാലു ഞായറാഴ്ചകള്‍ അടങ്ങുന്ന ദിവസങ്ങളെയാണ് ആഗമനോത്സവകാലം (Advent Season) എന്നു പറയുന്നത്. ഒന്നാമത്തെ ആഗമനഞായര്‍ നവംബര്‍ അവസാന ഞായറാഴ്ചയാണ്. Advent എന്ന വാക്ക് Adventus എന്ന ലാറ്റിന്‍ പദത്തില്‍ നിന്നുണ്ടായതാണ്. ആഗമനം (coming) എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഗ്രീക്കില്‍ പറൗസിയ (Parousia) എന്നു പറയുന്നു. യേശുവിന്റെ ആഗമനമാണ് ഈ ദിവസങ്ങളില്‍ ധ്യാനിക്കുന്നത്. ചില പാശ്ചാത്യസഭകളില്‍ ഈ കാലഘട്ടത്ത് നാലുതരം മെഴുകുതിരികള്‍ കത്തിക്കുന്നു. ഒന്നാമത്തെ ഞായറാഴ്ച കത്തിക്കുന്നതിനെ Candle of Hope (പ്രത്യാശയുടെ മെഴുകുതിരി) എന്നു പറയുന്നു. ക്രിസ്തുമസ് നല്‍കുന്നത് പ്രത്യാശയുടെ സന്ദേശമാണ് - ഇരുട്ടില്‍ നടന്ന ജനം വലിയ വെളിച്ചം കണ്ടു എന്ന പ്രത്യാശ (യെശ. 9:2). രണ്ടാമത്തെ ഞായറാഴ്ച കത്തിക്കുന്നതിനെ Candle of Bethlehem (ബെത്‌ലഹേമിന്റെ മെഴുകുതിരി) എന്നു പറയുന്നു. ബെത്‌ലഹേം യഹൂദാ പ്രവിശ്യയില്‍ ചെറുതായിരുന്നെങ്കിലും യിസ്രായേലിനു അധിപതിയായിരിക്കേണ്ടുന്നവന്‍ അവിടെനിന്നു പുറപ്പെട്ടുവരുമെന്നു മീഖാ പ്രവചിച്ചു (മീഖാ. 5:2). ബെത്‌ലഹേം താഴ്മയുടെ പ്രതീകമാണ്. ഇന്നും യേശു ജനിച്ച സ്ഥലം എന്നു വിശ്വസിക്കപ്പെടുന്ന ബെത്‌ലഹേമിലെ Nativity Church (തിരുപ്പിറവി പള്ളി) ല്‍ കയറുന്ന പ്രവേശനകവാടം വളരെ പൊക്കം കുറഞ്ഞതാണ്. തല വളരെ കുനിച്ചുവേണം ഇതില്‍ പ്രവേശിക്കാന്‍. താഴ്മയോടെ മാത്രമേ താഴ്മയുള്ളവനെ ദര്‍ശിക്കാനാവൂ എന്ന് ഇവിടെ അര്‍ത്ഥമാക്കുന്നു. ക്രിസ്തുമസ് ലാളിത്യത്തിന്റെയും താഴ്മയുടെയും അടയാളമാണ്. മൂന്നാമത്തെ ഞായറാഴ്ച കത്തിക്കുന്നത് Candle of Joy (ആനന്ദത്തിന്റെ മെഴുകിതിരി)യാണ്. ചില സഭകള്‍ ഇതിനെ Candle of Shepherds (ഇടയന്മാരുടെ മെഴുകുതിരി) എന്നും പറയുന്നു. ക്രിസ്തുമസിന്റെ സന്ദേശം സകലജനത്തിനുമുണ്ടാകേണ്ട ആനന്ദത്തിന്റെ സന്ദേശമാണ് (ലൂക്കൊ. 2:10). നാലാമത്തെ ഞായറാഴ്ച Candle of the Angel (ദൂതന്റെ മെഴുകുതിരി) കത്തിക്കുന്നു. ദൂതന്റെ പ്രഖ്യാപനമാണ് ഇവിടത്തെ ചിന്താവിഷയം. മറിയയോടു ദൂതന്‍ പറഞ്ഞു : ദൈവത്തിനു ഒരു കാര്യവും അസാധ്യമല്ല (ലൂക്കൊ. 1:26-38). ക്രിസ്തുമസ് മംഗളവാര്‍ത്തയുടെ സന്ദേശം നല്‍കുന്നു.

Menu