Sermon Outlines
Create Account
1-800-123-4999

ദൈവവചനം : ഇരുവായ്ത്തലയുള്ള വാള്‍

Monday, 02 December 2019 03:59
Rate this item
(2 votes)

ഡിസംബര്‍ 8
ആഗമനോത്സവകാലം രണ്ടാംഞായര്‍
2nd Sunday in Advent

വേദപുസ്തകഞായര്‍
Bible Sunday

ദൈവവചനം : ഇരുവായ്ത്തലയുള്ള വാള്‍
Word of God: Double Edged Sword


പഴയനിയമം        യിരെ. 36:1-10
സങ്കീര്‍ത്തനം         118:89-96
ലേഖനം                എബ്രാ. 4:11-13
സുവിശേഷം          ലൂക്കൊ. 1:5-17


ധ്യാനവചനം: ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു (എബ്രാ. 4:12).


ദൈവത്തിന്റെ വചനം ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയേറിയതാണ്. ദൈവവചനത്തിന്റെ പ്രത്യേകതകളാണ് ഈ ധ്യാനത്തിലുള്ളത്. യേശുക്രിസ്തുവിന്റെ മുന്നോടിയായി തനിക്കു വഴിയൊരുക്കാന്‍ പ്രവര്‍ത്തിച്ചവനാണു യോഹന്നാന്‍ സ്‌നാപകന്‍. യെശയ്യാവും മലാഖിയും ഇതിനെക്കുറിച്ചു പ്രവചിച്ചിട്ടുണ്ട് (യെശ. 40:3, മലാ.3:3). അദ്ദേഹത്തിന്റെ പിതാവായ സെഖര്യാവു അബീയാവിന്റെ കുടുംബത്തില്‍ (1ദിന. 24:10) ഒരു പുരോഹിതനും അമ്മയായ എലീശബെത്ത് അഹരോന്റെ കുടുംബത്തില്‍ ഒരാളും ആയിരുന്നു (ലൂക്കൊ.1:5). സെഖര്യാവു ദേവാലയത്തില്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നപ്പോള്‍ ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടു. ഭാര്യ എലീശബെത്ത് ഒരു മകനെ പ്രസവിക്കുമെന്നും അവനു യോഹന്നാന്‍ എന്നു പേരിടേണം എന്നും പറഞ്ഞു. സെഖര്യാവും എലീശബെത്തും വൃദ്ധരായിരുന്നു. ദൂതന്റെ സന്ദേശം വിശ്വസിക്കാതിരുന്നതിനാല്‍ കുട്ടിക്കു യോഹന്നാന്‍ എന്നു പേരിടുന്നതുവരെ സെഖര്യാവു ഊമനായിരുന്നു. യോഹന്നാന്‍ സ്‌നാപകന്‍ ജനിച്ചതു യേശു ജനിക്കുന്നതിനു ആറുമാസം മുമ്പായിരുന്നു (ബി.സി 5). വീഞ്ഞും മദ്യവും കുടിക്കാതെ ദൈവദൂതന്റെ നിര്‍ദ്ദേശമനുസരിച്ചു യോഹന്നാന്‍ നാസീര്‍വ്രതം പാലിച്ചു (ലൂക്കൊ. 1:9-64). യോഹന്നാനെക്കുറിച്ചു ലൂക്കൊസ് ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു : ''പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു; അവന്‍ യിസ്രായേലിനു തന്നെത്താന്‍ കാണിക്കുംവരെ മരുഭൂമിയില്‍ ആയിരുന്നു'' (ലൂക്കൊ.1:80). ദൈവത്തിന്റെ വചനം യോഹന്നാന്റെ മേല്‍ വന്നു. അദ്ദേഹം ദൈവവചനത്തിനു സാക്ഷ്യം വഹിച്ചു (യോഹ.1:6-8). ദൈവചനം ഇരുവായ്ത്തലയുള്ള വാളാണ്. ദൈവത്തിന്റെ വചനത്തിന്റെ മറ്റു വ്യത്യസ്ത ഗുണങ്ങളെക്കുറിച്ച് പറയുന്ന സങ്കീര്‍ത്തനമാണ് 119-ാം സങ്കീര്‍ത്തനം. വേദപുസ്തകത്തിലെ ഏറ്റവും വലിയ അധ്യായമെന്നും ഇതിനെ പറയുന്നു. എബ്രായഭാഷയിലെ 22 അക്ഷരങ്ങളെ ക്രമീകൃതമായി ചിട്ടപ്പെടുത്തി ഓരോ അക്ഷരത്തിലും 8 വാക്യങ്ങള്‍ വീതം അങ്ങനെ 176 വാക്യങ്ങളില്‍ ദൈവവചനത്തിന്റെ വിവിധ പ്രത്യേകതകളെക്കുറിച്ചു പാടുന്നു. അതില്‍ പ്രസിദ്ധമായ ഒന്നാണ് ''ദൈവവചനം നമ്മുടെ പാതയ്ക്കു പ്രകാശം'' എന്നത്. ജീവിതത്തിന്റെ പ്രതിസന്ധികളില്‍ വഴി ഇടറിപ്പോകുമ്പോള്‍ വഴിവിളക്കായി നില്‍ക്കുന്നതാണ് ദൈവവചനം. ക്രിസ്തീയജീവിതത്തിന്റെ അടിസ്ഥാനം ഇടേണ്ടത് ഈ ദൈവവചനത്തിലാണ്. ആകാശവും ഭൂമിയും മാറിയാലും മാറാത്തത് ദൈവവചനം മാത്രമാണ് (മത്താ.24:35). ദൈവവചനമാണ് നമുക്കു ദൈവവിശ്വാസം നല്‍കുന്നത് (റോമ.10:17). ദൈവവചനം സമഗ്രമായ സൗഖ്യം നല്‍കുന്നു (സങ്കീ.107:20). ദൈവവചനം നമ്മെ സല്‍പ്രവൃത്തിക്കുവേണ്ടി ഉപദേശിച്ചു പൂര്‍ണ്ണതയിലേക്കു നടത്തുന്നു (2തിമൊ.3:16,17). ദൈവവചനമാണ് നമ്മെ ശുദ്ധീകരിക്കുന്നത് (സദൃ.30:5). അതുകൊണ്ട് അത് അല്പബുദ്ധികളെ ജ്ഞാനിയാക്കുന്നു (സങ്കീ.19:7). ദൈവവചനം നിരന്തരം വായിക്കാനും ധ്യാനിക്കാനും വിശ്വസിക്കാനും ആഹ്വാനം നല്‍കുന്നുണ്ട് (ആവര്‍.6:6-8). അതുകൊണ്ടാണു ദൈവവചനം നമ്മുടെ കാലിനു ദീപം, പാതയ്ക്കു പ്രകാശം എന്നു പറയുന്നത്.


1. വചനം രൂപാന്തരപ്പെടുത്തുന്നു (യിരെ. 36:1-10)
എഴുതപ്പെട്ട ദൈവവചനം രൂപാന്തരം നല്‍കുന്ന അനുഭവമാണ് യിരെമ്യാവ് 36:1-10 -ല്‍ കാണുന്നത്. യിരെമ്യാവ് പറഞ്ഞ വചനം ബാരൂക്ക് ഒരു പുസ്തകച്ചുരുളില്‍ എഴുതി. അത് എല്ലാ ജനങ്ങളും കേള്‍ക്കത്തക്കവിധം വായിക്കണമെന്നു യിരെമ്യാവ് അദ്ദേഹത്തോടു നിര്‍ദ്ദേശിച്ചു. ദൈവവചനം വായിച്ചു കേള്‍ക്കുമ്പോള്‍ ഓരോരുത്തന്‍ യഹോവയുടെ മുമ്പില്‍ വീണ് അപേക്ഷിച്ച് അവരുടെ ദുര്‍മാര്‍ഗ്ഗം വിട്ടുതിരിയും (യിരെ. 36:7) എന്നു യിരെമ്യാവ് പറഞ്ഞു. ഇരുവായ്ത്തലയുള്ള വാളുപോലെ പ്രസംഗിച്ച യോഹന്നാന്‍ സ്‌നാപകന്റെ പ്രസംഗം കേട്ടു ജനങ്ങള്‍ മാനസാന്തരപ്പെട്ടു. യഹൂദ്യയിലും യെരുശലേമിലും ഗലീലയിലും ശമര്യയിലുമുള്ള വലിയ പുരുഷാരം യോഹന്നാനാല്‍ സ്‌നാനപ്പെട്ടു (മത്താ. 3, മര്‍ക്കൊ. 1, ലൂക്കൊ. 3).


2. വചനം വിവേചിക്കുന്നു (എബ്രാ. 4:11-13)
ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതാണ് ദൈവത്തിന്റെ വചനം. അതുകൊണ്ടു സന്ധിമജ്ജകളെ വേറുവിടുവിക്കുംവരെ ഇതു തുളെച്ചു ചെല്ലും. ഹൃദയത്തിലെ ചിന്തകളെയും ഭാവങ്ങളെയും വിവേചിക്കുകയും ചെയ്യും (എബ്രാ. 4:12). ഇതാണ് യോഹന്നാന്റെ ശുശ്രൂഷയില്‍ സംഭവിച്ചത്. കര്‍ത്താവായ യേശുവിന്റെ ആഗമനത്തിനു വഴിയൊരുക്കാന്‍ വന്ന യോഹന്നാന്‍ മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്ക്കണമെന്നു ജനത്തോടു പ്രസംഗിച്ചു. ചുങ്കക്കാരും പടയാളികളും പൊതുജനവും ഈ പ്രസംഗത്തോടു ക്രിയാത്മകമായി പ്രതികരിച്ചു.


3. വചനം സൗഖ്യമാക്കുന്നു (ലൂക്കൊ. 1:5-17)
ദൈവവചനം സൗഖ്യമാക്കുന്നതാണ് (സങ്കീ. 107:20). സെഖര്യാവും എലീശബെത്തും വയസ്സുചെന്നവരായിരുന്നു. എലീശബെത്തിനു മക്കളെ പ്രസവിക്കാന്‍ കഴിയുമായിരുന്നില്ല (ലൂക്കൊ. 1:7). എന്നാല്‍ ദൈവത്തിന്റെ വചനം അവരുടെ മേല്‍ വന്നു (ലൂക്കൊ. 1:13). അങ്ങനെ അവര്‍ക്കു ലഭിച്ച മകനാണ് യോഹന്നാന്‍ സ്‌നാപകന്‍. ദൈവവചനം നിറവേറുന്നതാണ്. യേശുവിന്റെ ആഗമനത്തിനായി നാം ഒരുക്കപ്പെടുമ്പോള്‍ നിറവേറിക്കൊണ്ടിരിക്കുന്ന ദൈവവചന വാഗ്ദത്തങ്ങളെ സ്മരിക്കാം.

Menu