ധ്യാനവചനം: സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു (യോഹ-6:51).
പെസഹകുഞ്ഞാടിനെ അറുക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ ആയപ്പോള്‍ യേശു പത്രൊസിനേയും യോഹന്നാനേയും അയച്ചു പെസഹ കഴിക്കാന്‍ സ്ഥലം ഒരുക്കുവാന്‍ ആവശ്യപ്പെട്ടു. വിരിച്ചൊരുക്കിയ ഒരു വന്‍മാളികയില്‍ അന്നു പെസഹ ഒരുക്കപ്പെട്ടു. അന്നു അപ്പൊസ്തലന്മാരുമായി യേശു കഴിച്ച ഭക്ഷണമാണ് പിന്നത്തേതില്‍ സഭയുടെ ഒരു സാക്രമന്തായി രൂപപ്പെട്ടത്. യഹൂദന്മാരുടെ 3 വാര്‍ഷിക ഉത്സവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പെസഹയാണ്. എബ്രായര്‍ 'പേസാഹ്' എന്നും ഗ്രീക്കില്‍ 'പാസ്ഖാ' എന്നും പറയുന്നു. ഈ വാക്കിന് 'കടന്നുപോകല്‍' എാണര്‍ത്ഥം. പെസഹപെരുന്നാളെന്നും, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളെന്നും ഇതിനെ വിളിക്കുന്നു എങ്കിലും ഇവ രണ്ടാണ്. പെസഹയാഗത്തെയും ആ യാഗത്തെ തുടര്‍ന്നുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനേയും തമ്മില്‍ വിവേചിക്കുന്നതിനു രണ്ടാമത്തേതിനെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ എന്നു വിളിക്കുന്നു (ലേവ്യാ-23:5, പുറ-12:21, 48, 2ദിന-30:15). പെസഹാ ഭോജനം എന്ന അര്‍ത്ഥവും പെസഹയ്ക്കുണ്ട് (മത്താ-26:18,19, മര്‍-14:16, ലൂ-22:8,13). നീസാന്‍മാസം 14-ാം തീയതി (ഏപ്രില്‍) വൈകുന്നേരമാണ് പെസഹാഭോജനം. അതിനെത്തുടര്‍ന്നുള്ള 7 ദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളാണ് (ലേവ്യാ-23:5,6). എന്നാല്‍ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തേയും അതിലൂടെ മനുഷ്യവര്‍ഗ്ഗത്തിനു ലഭിച്ച വീണ്ടെടുപ്പിനേയും പെസഹ ചൂണ്ടിക്കാണിക്കുന്നു. നമ്മുടെ പെസഹക്കുഞ്ഞാടു യേശുവാണെന്നാണ് പൗലൊസ് വ്യാഖ്യാനിച്ചത് (1കൊ-5:7). അതുകൊണ്ടാണ് യഹൂദന്മാരായിരുന്ന ശിഷ്യരോട് യഹൂദാചാരമായ പെസഹ ഇനി ആചരിക്കുമ്പോള്‍ എന്നെ ഓര്‍ക്കണം എന്നു പറഞ്ഞത്. ''എന്റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍'' (ലൂ-22:19). കാരണം, കഴിഞ്ഞ അനേകവര്‍ഷങ്ങളായി ആചരിക്കുന്ന പെസഹയുടെ പൂര്‍ത്തീകരണം ക്രിസ്തുവാണന്നാണ് മനസ്സിലാകുന്നത്. ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് (യോ-1:29).
യഹൂദന്മാരല്ലാതെ ആരും ഇതു ആചരിക്കാനും പാടില്ല (പുറ-12:42-49). ഇനി പെസഹ കഴിയ്ക്കുന്നവര്‍ തന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവാന്‍ യേശു പറഞ്ഞത് യഹൂദരോട് താന്‍ ദൈവം ഒരുക്കിയ പരമയാഗമാണെന്നുള്ള സന്ദേശം കൂടെയായിരുന്നു. സുവിശേഷകന്മാരില്‍ ലൂക്കൊസ് മാത്രമേ ഈ വാചകം എഴുതിയിട്ടുള്ളു. വിജാതിയര്‍ പെസഹ ആചരിക്കാന്‍ പാടില്ലാത്തതുകൊണ്ട് വിജാതിയര്‍ക്കു ഇത് അപ്രധാനമായതുകൊണ്ടായിരിക്കാം മറ്റു സുവിശേഷകര്‍ ഇത് രേഖപ്പെടുത്താത്തത് എന്നും പണ്ഡിതാഭിപ്രായമുണ്ട്. എ.ഡി. 300 നുശേഷമാണ് വിജാതിയരുടെ ക്രൈസ്തവ സഭയില്‍ ഇതൊരു കൂദാശയായി മാറിയതെന്ന് ഇവര്‍ അഭിപ്രായപ്പെടുു. അപ്പൊസ്തലപ്രവൃത്തികളില്‍ 'അപ്പം നുറുക്കി' എന്നത് ലൂക്കൊസ്-24 ല്‍ കാണുന്ന അപ്പം നുറുക്കല്‍ മാത്രമാണെുന്നും അത് ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന സമൂഹ ഭക്ഷണരീതിയാണെുന്നും മനസ്സിലാകുുന്നുണ്ട് (ലൂ-24:30, അ.പ്ര-2:42,46). 1കൊ-11:17-34-ലെ പരാമര്‍ശവും ഒരു സമൂഹ ഭക്ഷണമാണെ് മനസ്സിലാക്കാം. ''....ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷണം കഴിയ്ക്കാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിപ്പിന്‍....'' (1കൊ-11:33,34), ''....ഭക്ഷണം കഴിക്കയില്‍ ഓരോരുത്തന്‍.... (1കൊ-11:21) തുടങ്ങിയ പരാമര്‍ശങ്ങള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പൂര്‍വ്വസഭയിലുണ്ടായ കൂദാശകള്‍ സഭയുടെ കെട്ടുറപ്പിനും വളര്‍ച്ചയ്ക്കും കാരണമായിത്തീര്‍ന്നിട്ടുണ്ട് എന്നുള്ളത് നിസ്തര്‍ക്കമാണ്. അതുകൊണ്ടാണ് ഭയഭക്തിയോടും അനുതാപത്തോടും സ്വയശോധനയോടും നാം അപ്പവും മുന്തിരിച്ചാറും അനുഭവിക്കുന്നത്. ഇന്നു ക്രൈസ്തവസഭ തിരുവത്താഴ ശുശ്രൂഷ നിര്‍വ്വഹിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ നടക്കുന്നുണ്ട്.
1. കര്‍തൃസാന്നിധ്യം ഉണരുന്നു (പുറ-12:12-20)
മുന്‍സൂചിപ്പിച്ചതുപോലെ, പെസഹ ഒരു നിത്യ നിയമമായി മാറി. യിസ്രായേല്‍ ജനം മിസ്രയീം അടിമത്തത്തില്‍ നിന്ന് വിടുവിക്കപ്പെട്ടു. ദൈവത്തോട് ചേര്‍ന്നു നടന്നു. വാഗ്ദത്ത ദേശത്തേക്ക് യാത്ര ചെയ്തതുപോലെയാണ് ക്രിസ്തീയ ജീവിതവുമെന്നാണ് വി.പൗലൊസ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് കര്‍ത്താവിന്റെ മേശയിലേയ്ക്ക് നാം അടുക്കുമ്പോള്‍ അപ്പത്തെ നുറുക്കി തരാനും, പാനപാത്രത്തെ വാഴ്ത്തി നല്‍കാനും തന്റെ ശിഷ്യന്മാരുടെ നടുവില്‍ സന്നിഹിതനായിരുന്ന കര്‍ത്താവിന്റെ സാന്നിധ്യത്തെ ഇന്നു നാം ഉണരുന്നത്. രണ്ടോ മൂന്നോ പേര്‍ തന്റെ നാമത്തില്‍ കൂടിന്നിടത്ത് അവിടുന്നുണ്ട് എന്നുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സാന്നിധ്യം ഉണര്‍ന്നുകൊണ്ടാണ് നാം ഇതില്‍ പങ്കാളികളാകുന്നത് (മത്താ-18:20). കാരണം ഇതൊരു നിത്യനിയമമാണെന്നു നാം കരുതുന്നു.
2. കര്‍ത്താവിന്റെ മരണത്തെ പ്രഖ്യാപിക്കുന്നു (1കൊരി-11:23-26)
അപ്പം തിന്നുകയും, പാനപാത്രം കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം തന്റെ മരണത്തെ പ്രസ്താവിക്കുന്നു (1കൊ-11:26). കര്‍ത്താവിന്റെ ക്രൂശുമരണവും ലോകത്തിനുവേണ്ടി അനുഭവിച്ച വ്യഥകളും ഓര്‍ക്കുകയും ദൈവം മനുഷ്യവര്‍ഗ്ഗത്തിനു വരുത്തിയ രക്ഷയുടെ പദ്ധതിക്കായി നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു.
3. തന്നെത്താന്‍ ശോധനചെയ്യുന്നു (1കൊരി-11:27-32)
അനുതാപത്തോടും പ്രാര്‍ത്ഥനയോടും തന്നെത്താന്‍ ശോധന ചെയ്യുന്നു. വി.പൗലൊസ് ഇത് ശക്തമായി ഓര്‍മ്മിപ്പിക്കുുന്നുണ്ട് (1കൊ-11:27-32) - ''തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍ നിന്നു കുടിക്കുകയും ചെയ്യുവാന്‍.
4. ജീവദായക അപ്പം (യോഹ-6:47-58)
യേശുക്രിസ്തു ജീവന്റെ അപ്പമാണെന്ന് പലവട്ടം അവകാശപ്പെട്ടു. അവിടുത്തെ ഭക്ഷിക്കുന്നവര്‍ നിത്യജീവന്‍ പ്രാപിക്കും. പിതാക്കന്മാര്‍ തിന്നിട്ടും മരിച്ചുപോയതുപോലെ അല്ല. യേശു ജീവന്റെ അപ്പമാണ്. പഴയനിയമത്തില്‍ നിഴലായി കാണുന്ന ഭൗതിക അപ്പം പുതിയനിയമത്തില്‍ പൊരുളായ ക്രിസ്തുവായി. ഇന്ന് നാം പ്രാപിക്കുന്നത് ക്രിസ്തുവിനെയാണ്; വെറും അപ്പത്തെ അല്ല (6:48,49).
5. ''തമ്മില്‍ തമ്മില്‍ സ്‌നേഹിക്കുക'': ശിഷ്യത്വത്തിനായുള്ള പുതിയ കല്പന
പെസഹ അത്താഴത്തെ യോഹന്നാന്‍ ചിത്രീകരിക്കുന്നത്, മറ്റു സമാന്തര സുവിശേഷങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ്. ഇവിടെ പ്രധാനമായി ചര്‍ച്ച ചെയ്യപ്പെടുന്നത് യേശു ശിഷ്യന്മാരുടെ കാല്‍ കഴുകുന്നതാണ് (യോ-13:1-20). ഗുരുവും, കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകിയെങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാണ് (യോ-13:14). തുടര്‍ന്നു നല്‍കുന്ന ഉപദേശങ്ങളിലാണ് യേശുവിന്റെയും പ്രവാചകന്മാരുടേയും അപ്പൊസ്തലന്മാരുടെയും ഉപദേശങ്ങളുടെ സംക്ഷിപ്തം ക്രിസ്തു പറയുന്നത്. ഇതിനെ ''പുതിയ ഒരു കല്പന'' എന്നാണ് കര്‍ത്താവുതന്നെ പരിചയപ്പെടുത്തിയത്. ''ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കേണം'' (യോ-13:34,35). ''നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്നു എല്ലാവരും അറിയും. അതുകൊണ്ടാണ് സ്‌നേഹത്തിന്റെ ഏറ്റവും ഉന്നതമായ പ്രകടനമായിട്ടു ഈ കൂദാശയെ നാം കാണുന്നത്.
ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയിടുമ്പോള്‍
ലോകക്കാരെല്ലാരും കൈവെടിഞ്ഞീടുമ്പോള്‍
സ്വന്തസഹോദരര്‍ തള്ളിക്കളയുമ്പോള്‍
യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയാണേ
പ്രാര്‍ത്ഥന
ചൈതന്യദാതാവായ ദൈവമേ, താന്‍ കഷ്ടമനുഭവിക്കുന്നതിന് തൊട്ട് മുമ്പുള്ള രാത്രിയില്‍ സ്ഥാപിക്കപ്പെട്ട തന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും സാക്രമെന്തില്‍ നിത്യജീവന്റെ വിശുദ്ധരഹസ്യങ്ങള്‍ ഞങ്ങള്‍ക്ക് വാഗ്ദത്തം ചെയ്തവനായുള്ളോവേ, ഞങ്ങള്‍ അത് സ്‌തോത്രത്തോടെ കൈക്കൊള്ളുവാനും അടിമത്തത്തില്‍നിന്നും മരണത്തില്‍ നിന്നുമുള്ള ഞങ്ങളുടെ വീണ്ടെടുപ്പിനെ പ്രഘോഷിക്കുവാനും ഞങ്ങളോട് കരുണയുണ്ടാകേണമേ. അതിനാല്‍ ഞങ്ങള്‍ രക്ഷയുടെ പാനപാത്രമെടുത്ത് അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുകയും ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കുകയും ചെയ്യും. അങ്ങയോടും പരിശുദ്ധാത്മാവിനോടും കൂടെ ഇന്നും എന്നേക്കും കാലാവസാനം കൂടാതെ ജീവിച്ചു വാഴുന്ന ക്രിസ്തുവഴി ഞങ്ങളപേക്ഷിക്കുന്നു. ആമേന്‍
- ഒരു കെട്ടിടത്തിന് തീ പിടിച്ചു. ഫയര്‍എഞ്ചിന്‍ തീനാളങ്ങളെ അവഗണിച്ച് അതിലോടിക്കയറി. അതില്‍നിന്നു സേവകര്‍ ചാടിയിറങ്ങി തീയണച്ചുതുടങ്ങി. ഈ അസാധാരണ ധൈര്യം കണ്ട് അമ്പരന്ന് നില്‍ക്കുകയാണ് നാട്ടുകാര്‍. ആ ധൈര്യത്തിന്റെ പേരില്‍ മേയര്‍ ഒരായിരം രൂപ അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു. പത്രക്കാര്‍ അവരെ സമീപിച്ചഭിനന്ദിച്ചു ചോദിച്ചു. ''ആട്ടെ, ഈ തുകകൊണ്ടെന്തു ചെയ്യാനാണ് പ്ലാന്‍'' ഓഫീസര്‍ പറഞ്ഞു: ''ഞാനീ ലൊടുക്ക് വണ്ടിക്ക് ഒരു ബ്രേക്ക് പിടിപ്പിക്കും...''