ആഗസ്റ്റ് 23
വിശുദ്ധ കുര്‍ബാന എന്ന കൂദാശ
Sacrament of Holy Qurbana (Holy Sacrifice)
2 രാജാ. 4:42-44 സങ്കീ. 100
1 കൊരി. 11:23-30 യോഹ. 6:15-59
ധ്യാനവചനം: സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാകുന്നു. ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും. ഞാന്‍ കൊടുക്കാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസമാകുന്നു (യോഹ-6:59).
'കൊര്‍ബ്ബാന്‍' എന്ന അരാമ്യ പദത്തില്‍ നിന്നാണു കുര്‍ബ്ബാനയുടെ ഉല്‍പ്പത്തി. കര്‍ത്താവിന്റെ അത്താഴത്തിനു സുറിയാനി സഭകള്‍ കുര്‍ബാന എന്ന പേരാണു നല്‍കിയിട്ടുള്ളത്. കൊര്‍ബ്ബാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വഴിപാട് എന്നാണ്. കത്തോലിക്ക സഭ ഇതിനെ മാസ് എന്നു വിളിക്കുന്നു. പിരിച്ചുവിടുക എന്നര്‍ത്ഥമുള്ള 'മിത്തറെ' (Mittere) എന്ന ലത്തീന്‍ ധാതുവില്‍ നിന്നാണു മാസ് എന്ന പദത്തിന്റെ ഉത്ഭവം. കര്‍ത്താവിന്റെ ക്രൂശുമരണത്തെ സ്മരിച്ചുകൊണ്ടു ക്രൈസ്തവസഭ ആചരിച്ചുവരുന്ന ഒരു കൂദാശയാണു കര്‍ത്താവിന്റെ അത്താഴം. യേശുക്രിസ്തു തന്റെ അപ്പൊസ്തലന്മാരുമായി കഴിച്ച പെസഹ ഭോജനമാണ് ഒടുവില്‍ പരമ്പരാഗതമായി കര്‍ത്താവിന്റെ അത്താഴമായി സഭയില്‍ അംഗീകരിക്കപ്പെട്ടതെന്നു വിശ്വസിക്കുന്നു. ഈ അന്ത്യ അത്താഴത്തെക്കുറിച്ചുള്ള വിവരണം സമവീക്ഷണസുവിശേഷങ്ങളിലും കൊരിന്ത്യര്‍ക്ക് എഴുതിയ ഒന്നാംലേഖനത്തിലും ഉണ്ട് (മത്താ-26:17-29, മര്‍-14:17-25, ലൂ-22:14-21, 1കൊരി-11:23-26). ഒരു അത്താഴത്തെക്കുറിച്ചുള്ള വിവരണം യോഹന്നാന്‍ നല്‍കുന്നുണ്ടെങ്കിലും (13:21-30) അതില്‍ കര്‍ത്തൃമേശയുടെ സ്ഥാപനത്തെക്കുറിച്ചു സൂചനയില്ല. ''എന്റെ ഓര്‍മ്മയ്ക്കായി ചെയ്‌വിന്‍'' എന്നു ക്രിസ്തു പറഞ്ഞതായി ലൂക്കൊസ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു (ലൂ-22:19). ആണ്ടുതോറും യഹൂദന്മാര്‍ ആചരിച്ചുവരുന്ന പെസഹാ പെരുന്നാളിനുവേണ്ടി ഇനി കൂടിവരുമ്പോള്‍ തന്റെ ഓര്‍മ്മയ്ക്കുവേണ്ടി ചെയ്യണമെന്നാണു ക്രിസ്തു വിഭാവനചെയ്തത്. കാരണം കഴിഞ്ഞ നാളുകളില്‍ ജനത്തിനുവേണ്ടി യാഗമായിത്തീര്‍ന്ന പെസഹാകുഞ്ഞാടു താന്‍തന്നെയെന്നു (1കൊരി-5:7) ക്രിസ്തു പറയുകയായിരുന്നു. ഇനി നടത്തുന്ന പെസഹാആചാരങ്ങളിലും യേശുവിനെയാണ് ഓര്‍ക്കേണ്ടത്. ഇതായിരുന്നു സന്ദേശം. യഹൂദനല്ലാതെ വേറെയാരും ഇത് ആഘോഷിക്കാനും പാടില്ല (പുറ-12:42-51). എന്നാല്‍ പുതിയനിയമസഭ ഇതൊരു കൂദാശയായി ആചരിച്ചുതുടങ്ങിയപ്പോള്‍ കര്‍ത്താവിന്റെ ക്രൂശ്മരണത്തെ ധ്യാനിക്കാനും അനുതാപത്തോടെ അവിടുത്തെ അടുക്കല്‍ വരാനും ഈ ശുശ്രൂഷ കാരണമായിത്തീര്‍ന്നു.
1. വിശുദ്ധ വഴിപാടില്‍ സ്വയം ശോധന (1 കൊരി-11:23-30)
വിശുദ്ധ വഴിപാടില്‍ നിരന്തരം ശോധന ചെയ്യാനും ശുദ്ധീകരിക്കാനും സഭയ്ക്ക് അവസരം ലഭിക്കുന്നു. ഇത്തരുണത്തില്‍ അയോഗ്യത മാറ്റപ്പെടുകയും കുറവുകള്‍ ബോധ്യപ്പെടുകയും ചെയ്യുന്നു. പിന്നെയും വിശുദ്ധജീവിതത്തിനായി ദൈവകൃപ അന്വേഷിക്കുന്നു. അവിടത്തെ കൃപയില്ലാതെ നിര്‍മ്മലമായ ജീവിതം സാദ്ധ്യമല്ലല്ലോ. അങ്ങനെ സ്വയം വിധിക്കപ്പെട്ടു ശുദ്ധീകരിക്കപ്പെടാന്‍ ഉപദേശിക്കുന്ന അനുഗ്രഹിക്കപ്പെട്ട ഒരു സന്ദേശമാണു കര്‍ത്താവിന്റെ അത്താഴം നല്‍കുന്നത്. അവരവരെ വിധിക്കാനായി ലഭിക്കുന്ന ഒരവസരം. അങ്ങനെ ചെയ്താല്‍ നാം വിധിക്കപ്പെടുകയില്ല (1കൊരി-11:27-33). അങ്ങനെ നിരന്തരം ദൈവത്തിന്റെ സാന്നിധ്യബോധം ഉണര്‍ന്നുകൊണ്ടു ജീവിക്കാന്‍ ഇടയാകും (സങ്കീ-16:11). ഈ കൂദാശയില്‍ ക്രിസ്തുവിനെ ഓര്‍ക്കുന്നതുപോലെ മാനുഷികബന്ധങ്ങളിലുള്ള കൂട്ടായ്മയുടെ ഐക്യവും ദൃഢതയും വര്‍ദ്ധിക്കണം. ''അപ്പം ഒന്നാകകൊണ്ടു പലരായ നാം ഒരു ശരീരമാകുന്നു. നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികളാകുന്നുവല്ലോ'' (1കൊരി-10:17). അന്യോന്യമുള്ള കൂട്ടായ്മയ്ക്ക് ആദിമസഭ വളരെ പ്രാധാന്യം നല്‍കിയിരുന്നു. അപ്പം നുറുക്കലില്‍ ഒരു കൂട്ടായ്മ ഉണ്ട് (അ.പ്ര-2:42,46). ആ കൂട്ടായ്മയില്‍ ഉല്ലാസവും ഹൃദയപരമാര്‍ത്ഥതയും അവര്‍ അനുഭവിച്ചു (അ.പ്ര-2:46). കര്‍ത്താവിന്റെ അത്താഴം സഭയില്‍ കൂട്ടായ്മബന്ധം വളരാനും സ്‌നേഹം വര്‍ദ്ധിക്കാനും ഐകമത്യം നിലനില്‍ക്കാനും കാരണമാകുന്നു. ക്രിസ്തുവിന്റെ തിരുമേശയില്‍ നാം പങ്കാളികളാകുമ്പോള്‍ നമ്മുടെ ജീവിതം മറ്റ് അവസരങ്ങളില്‍ ഭൂതത്തിന്റെ അഥവാ തിന്മയുടെ മേശയ്ക്ക് അംഗങ്ങളായി തീരുവാന്‍ പാടില്ല. വി.പൗലൊസ് ഇതിനെ ശക്തമായി ഉപദേശിക്കുന്നുണ്ട് ''നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ ആണ്''. നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മയുമാണ്. നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികളാകുവാന്‍ പേടിയില്ല (1കൊരി-10:16-21). ക്രിസ്തുവിന്റെ മേശയിങ്കലേയ്ക്കു നാം വരുമ്പോള്‍ നമ്മുടെ രൂപാന്തരജീവിതം സ്വയം വിവേചിക്കാനും ഉറപ്പുവരുത്താനും നാം ബാദ്ധ്യസ്ഥരാണ്.
2. വിശുദ്ധയാഗത്തില്‍ ജീവന്റെ അപ്പത്തെ ഓര്‍ക്കുന്നു (യോഹ-6:15-59)
യേശുക്രിസ്തുവാണു ജീവന്റെ അപ്പം. 'ഞാനാകുന്നു' എന്നു ക്രിസ്തു പറഞ്ഞ ഏഴു അവകാശവാദങ്ങളില്‍ (seven ‘I am sayings’ of Jesus) ഒന്നാണ് ഇത്. യേശുവിനെയും യേശുവിന്റെ ഉപദേശങ്ങളെയും അംഗീകരിക്കുക എന്നതാണ് 'എന്നെ തിന്നുക' എന്നതുകൊണ്ടു ക്രിസ്തു വിവക്ഷിക്കുന്നത്. കര്‍ത്താവിന്റെ മേശയിലും ഇതു പ്രസ്താവ്യമാണ്. കാരണം തിരുവത്താഴത്തില്‍ നാം ക്രിസ്തുവിന്റെ ക്രൂശുമരണത്തെയും പുനരുത്ഥാനത്തെയും ഓര്‍ക്കുന്നു. മുന്‍ സൂചിപ്പിച്ചതുപോലെ, കര്‍ത്താവിന്റെ ക്രൂശ്മരണത്തെയും പുനരുത്ഥാനത്തെയും ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. നാം നുറുക്കുന്ന അപ്പം കര്‍ത്താവിന്റെ ശരീരത്തിന്റെ കൂട്ടായ്മയായും നാം കുടിക്കുന്ന പാനപാത്രം യേശുക്രിസ്തു ചൊരിഞ്ഞ രക്തത്തിന്റെ അടയാളമായും ഓര്‍ക്കുന്നു. ഓരോ കൂട്ടായ്മയിലേയും അദൃശ്യനായ ആതിഥേനായി ക്രിസ്തുവിനെ ധ്യാനിക്കുന്നു (1കൊരി-10:20,21). നാം ക്രിസ്തുവിലും ക്രിസ്തു നമ്മിലും വസിക്കുന്ന അനുഭവം സജീവവും ചൈതന്യവത്തുമായി തീരുന്നു (യോഹ-6:53-58). അത് പരസ്പരകൂട്ടായ്മയ്ക്കും ക്രിസ്തുശരീരത്തിന്റെ പങ്കാളിത്തത്തിനും കാരണമായിത്തീരുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്റെ രണ്ടാംവരവാണു ക്രൈസ്തവസഭയുടെ ഏറ്റവും വലിയ പ്രത്യാശ. യേശുക്രിസ്തുവിന്റെ സ്വര്‍ഗ്ഗാരോഹണസമയം മുതല്‍ ക്രിസ്തുവിന്റെ വരവിനായി സഭ കാത്തിരിക്കുന്നു (അ.പ്ര-1:11). ആമേന്‍ കര്‍ത്താവായ യേശുവേ വേഗം വരേണമേ എന്ന സഭയുടെ പ്രാര്‍ത്ഥന ഇത്തരുണത്തില്‍ സ്മരിക്കപ്പെടണം (വെളി-22:20). ഈ കൂദാശ കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ പ്രസ്താവിക്കുന്നു എന്നാണ് വി.പൗലൊസിന്റെ വാദം. കര്‍ത്താവിന്റെ വരവോളം തന്റെ മരണത്തെ സാക്ഷിക്കുന്നതിന്റെ അടയാളമാണു കര്‍ത്താവിന്റെ അത്താഴം.
3. വിശുദ്ധയാഗം നിത്യജീവനെ ഓര്‍മ്മിപ്പിക്കും (യോഹ-6:15-19)
ക്രിസ്തീയ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം നിത്യജീവനാണല്ലോ. അതായതു ക്രിസ്തു വാഗ്ദത്തം ചെയ്ത സമൃദ്ധിയായ ജീവന്‍. കര്‍ത്താവിന്റെ മേശയില്‍ പങ്കാളികളാകുമ്പോള്‍ സഭ ഓര്‍ക്കേണ്ടതും അതാണ്: ''എന്റെ മാസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യുന്നവനു നിത്യജീവന്‍ ഉണ്ട്; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കും'' (യോഹ-6:54).