യേശുക്രിസ്തു സത്യമാണ് (യോഹ. 14:6). യേശുവിന്റെ വചനവും സത്യമാണ് (യോഹ. 17:17). ദൈവത്തിന്റെ വഴിയിൽ നടക്കുക എന്നത് സത്യത്തിൽ നടക്കുകയാണ്. സങ്കീ. 86:11-ൽ സങ്കീർത്തനക്കാരന്റെ പ്രാർത്ഥന ഇതുതന്നെയാണ്. ''യഹോവേ നിന്റെ വഴി എനിക്കു കാണിച്ചു തരേണമേ, എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും''. ഞാൻ നിന്റെ സത്യത്തിന്റെ വഴിയെ തെരഞ്ഞെടുത്തിരിക്കുന്നു (119:30). സത്യം എന്നാൽ ദൈവം തന്നെയാണ്. ''ഭഗത് സത്യം ജഗത് മിഥ്യ'' എന്നാണ് ഉപനിഷത് സൂക്തം. ദൈവം മാത്രമാണ് സത്യം. ഛാന്ദോഗ്യോപനിഷത് സത്യം എന്ന പദത്തെ വർണ്ണങ്ങളായി തിരിച്ച് ഓരോ വർണ്ണത്തിനും പ്രത്യേകം അർത്ഥം നൽകുന്നു.
താനി ഹ വാ ഏതാനി ത്രീണി അക്ഷരാണി
'സതീയം' ഇതി തദ് യത് സത് തദമൃതം;
അഥ യത് 'തി' തത്മർത്യം,
അഥ യത് 'യം' തേന ഉഭേ യച്ഛതി,
തസ്മാത് യം അഹരഹർവാ ഏവം വിത് സ്വർഗ്ഗം ലോകമേതി.
സത്യം എന്നാൽ 'സ', 'തീ', 'യം' എന്ന മൂന്നക്ഷരങ്ങളാണ്. അവ സത് എന്നത് അമൃതമാണ്. തീ മർത്യമാണ്. യം എന്നത് രണ്ടിനേയും കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട് യം എന്നു പറയപ്പെട്ടതിനെ അറിയുന്നവൻ നിത്യവും സ്വർഗ്ഗലോകം പ്രാപിക്കുന്നു. ചുരുക്കത്തിൽ സത്യം എന്നത് ദൈവത്തിന്റെ രക്ഷയുടെ പദ്ധതിയായി നാം മനസ്സിലാക്കുന്നു.
ഋഗ്വേദം 1.164.46-ൽ ''ഏകം സത് വിപ്രാ ബഹുധാ വദന്തി'' എന്ന് രേഖപ്പെടുത്തുന്നു. അതായത്, ഏകമായ സത്യത്തെ വിപ്രന്മാർ പലവിധത്തിൽ പറയുന്നു. സത്യം ദൈവം തന്നെയാണ്.
സകാരം അമർത്യമാണ്. തകാരം മർത്യമാണ്. യം രണ്ടിനേയും നിയമനം ചെയ്യുന്നു (8:3,5). എബ്രായഭാഷയിൽ 'ഏമെത്' എന്ന പദമാണ് സത്യം. മൂന്നക്ഷരങ്ങൾ ഇതിലുണ്ട്. ആലേഫ്, മേം, തൗ ഇവ മൂന്നും അക്ഷരമാലയിലെ ഒന്നാമത്തേതും നടുവിലത്തേതും ഒടുവിലത്തെയും അക്ഷരങ്ങളാണ്. അതായത്, ആയിരുന്നവനും, ഇപ്പോൾ ഉള്ളവനും, വരുവാനുള്ളവനും (യെശ. 44:6, 41:4, പുറ. 3:14). ദൈവം സത്യമായതുകൊണ്ട് (റോമ. 3:4) ദൈവത്തിന്റെ വചനങ്ങളും സത്യമാണ് (യോഹ. 17:17, സങ്കീ.19:9, 119:160, ദാനി. 8:26, 10:1,21). ഈ സത്യത്തിന് സാക്ഷിനില്‍ക്കേണ്ടതിനു ഞാൻ വന്നു എന്നാണ് കർത്താവ് പീലാത്തോസിനോടു പറഞ്ഞത് (യോഹ. 18:37). എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ എന്റെ ശിഷ്യരായി സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യുമെന്നു യേശു പറഞ്ഞു (യോഹ. 8:31,32). ദൈവത്തിന്റെ മറ്റൊരു വാക്കാണ് സത്യം.
1. സത്യമായ ക്രിസ്തുവിൽ ആകുക (യോഹ. 17:6-19)
യേശുക്രിസ്തുവിൽ ആകുക എന്നത് ക്രിസ്തുവിന്റെ ഒരു പ്രധാന പഠിപ്പിക്കലായിരുന്നു - 'ഒരുത്തൻ എന്നിലും ഞാൻ അവനിലും' (യോഹ. 15:5). യേശുക്രിസ്തുവിന്റെ പൗരോഹിത്യ പ്രാർത്ഥനയിലും സത്യമായ യേശുവിൽ ആകുവാനായി ആഹ്വാനം നൽകുന്നു. ഇതാണ് ക്രിസ്തീയ ആത്മീയതയുടെ ഒന്നാമത്തെ പടി.
2. സത്യമായ വചനത്തിൽ നിലനിൽക്കുക (സങ്കീ. 119:89-96, പുറ. 34:1-9)
സത്യമായ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ നിലനിൽക്കുക എന്നതാണ് ക്രിസ്തീയജീവിതത്തിന്റെ രണ്ടാമത്തെ പടി. കാരണം ദൈവത്തിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു (സങ്കീ. 119:89). ദൈവം തന്റെ വചനം മോശെക്കു നൽകി (പുറ. 34:1-9). മോശെ അതു ദൈവജനത്തിനു നൽകി. ദൈവവചനത്തിലൂടെയാണ് നാം വളർത്തപ്പെടേണ്ടത്. ഇതാണ് ആഴത്തിൽക്കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ട പണി (ലൂക്കൊ. 6:48).
3. ക്രിസ്തുവിൽ വളരുക (എഫെ. 4:7-16)
ക്രിസ്തീയ ജീവിതത്തിൽ വളരുന്ന അനുഭവമുണ്ട് - ക്രിസ്തു എന്ന തലയോളം വളരുന്ന അനുഭവം (എഫെ. 4:15). ആത്മീയജീവിതത്തിൽ വളർച്ച അനിവാര്യമാണ് (ഗലാ. 4:1, എബ്രാ. 5:11-14). സത്യമായ ക്രിസ്തുവിൽ വളരുവാനായാണ് ക്രൈസ്തവസഭയിൽ പല ശുശ്രൂഷകൾ ദൈവം നൽകിയിരിക്കുന്നത് - അപ്പൊസ്തലന്മാർ, പ്രവാചകന്മാർ, സുവിശേഷകന്മാർ, ഉപദേഷ്ടാക്കന്മാർ, ഇടയന്മാർ (എഫെ. 4:11). ഇങ്ങനെ സഭയുടെ കൂട്ടായ്മയിലൂടെ നിരന്തരം നാം ക്രിസ്തുസ്‌നേഹത്തിൽ വളർന്നുകൊണ്ടിരിക്കണം.