Sermon Outlines
Create Account
1-800-123-4999

ക്രൂശ് : പ്രാതിനിധ്യമായ പീഡാനുഭവത്തിലേക്കുള്ള ക്ഷണം

Monday, 04 March 2019 04:55
Rate this item
(3 votes)

മാര്‍ച്ച് 6
ചാമ്പല്‍ബുധനാഴ്ച
Ash Wednesday


ക്രൂശ് : പ്രാതിനിധ്യമായ പീഡാനുഭവത്തിലേക്കുള്ള ക്ഷണം
Cross: A Call to Vicarious Suffering


പഴയനിയമം   1 രാജാ. 17:12-24
സങ്കീര്‍ത്തനം    102
ലേഖനം           ഫിലി. 2:1-11
സുവിശേഷം    മര്‍ക്കൊ. 8:31-38


ധ്യാനവചനം: കഷ്ടദിവസത്തില്‍ നിന്റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളില്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ (സങ്കീ. 102:2).


ചാമ്പല്‍ബുധനാഴ്ച


ചാമ്പല്‍, അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ദുഃഖത്തിന്റെയും അടയാളമാണ് (ഇയ്യോ. 42:3-6, ദാനി.9:3, യിരെ.6:26, സംഖ്യാ. 19:9,17, യോന.3:6, മത്താ.11:21, ലൂക്കൊ.10:13, എബ്രാ.9:13, യെഹെ.9). അപ്പോക്രിഫാ പുസ്തകങ്ങളിലും ഇതു കാണുന്നുണ്ട് (1മക്കാ-3:47, 4:39). ചാമ്പല്‍ ബുധനാഴ്ച നോമ്പുകാലത്തിന്റെ ഒന്നാം ദിവസമാണ്. യേശുക്രിസ്തു 40 ദിവസം ഉപവസിച്ചതിനെ മാതൃകയാക്കിക്കൊണ്ട് ഈസ്റ്റര്‍ ദിനത്തിന്റെ (ഉയിര്‍പ്പ് ദിനത്തിന്റെ) മുമ്പുള്ള 40 ദിവസത്തെ ഉപവാസത്തിനും പ്രാര്‍ത്ഥനക്കുംവേണ്ടി മാറ്റിവയ്ക്കുന്നു. ഞായറാഴ്ചകളെ ക്രൈസ്തവര്‍ ശബത്തായി ആചരിക്കുന്നതുകൊണ്ട് ഇതിനിടയിലുള്ള 6 ഞായറാഴ്ചകളെ ഈ 40 ദിവസത്തോടൊപ്പം കണക്കാക്കുന്നില്ല. ഈ ദിവസം കുരുത്തോല ഞായറാഴ്ച ഉപയോഗിച്ച കുരുത്തോലയെ കത്തിച്ചു ലഭിക്കുന്ന ചാമ്പല്‍കൊണ്ടു പുരോഹിതന്‍ നെറ്റിയില്‍ കുരിശു വരയ്ക്കുന്നു. പുരോഹിതന്‍ കുരിശ് വരയ്ക്കുമ്പോള്‍ ഉല്പ. 3:19, മര്‍ക്കൊ. 1:15 വാക്യങ്ങള്‍ ഉരുവിടുന്നു. മനുഷ്യന്റെ മര്‍ത്യത്വത്തെക്കുറിച്ചും മാനസാന്തരത്തെക്കുറിച്ചുമുള്ള വചനങ്ങളാണിത്. അയര്‍ലണ്ടില്‍ ഈ ദിവസം പുകയില വിരുദ്ധദിനമായി കൂടെ ആചരിക്കുന്നു. നോമ്പുകാലത്ത് ആഡംബരങ്ങള്‍ ഒഴിവാക്കുക എന്ന സന്ദേശമാണിതു നല്‍കുന്നതെന്നു പറയപ്പെടുന്നു. 1984-ല്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ ആദ്യ പുകയില വിരുദ്ധദിനം തുടങ്ങിയത് ഒരു ചാമ്പല്‍ ബുധനാഴ്ചയായിരുന്നു. ഇന്നതു മാര്‍ച്ച് രണ്ടാംബുധനാഴ്ചകളില്‍ ആചരിക്കുന്നു. ഈ ദിവസം തുടങ്ങുന്ന നോമ്പില്‍ മാംസാഹാരങ്ങളും മദ്യം തുടങ്ങിയ ലഹരി വസ്തുക്കളും ഒഴിവാക്കി പ്രാര്‍ത്ഥനയ്ക്കും അനുതാപത്തിനും കൂടുതല്‍ സമയം മാറ്റിവയ്ക്കുന്നു. ക്രിസ്തുവിന്റെ ക്രൂശീകരണധ്യാനത്തില്‍ അവിടുത്തെ കഷ്ടതകളാണു പ്രധാനമായ വിഷയം. നോമ്പുകാലത്തിലെ ധ്യാനത്തില്‍ മനുഷ്യവര്‍ഗ്ഗത്തെ ദൈവവുമായി ഒന്നാക്കിത്തീര്‍ത്ത യേശുവിന്റെ പ്രായശ്ചിത്തമരണം മഹാപുരോഹിതശുശ്രൂഷയുമായി ബന്ധപ്പെട്ടതാണ്. ലേവ്യാപുസ്തകം 1 മുതല്‍ 5 വരെയുള്ള അധ്യായങ്ങളില്‍ വിവിധ യാഗങ്ങള്‍ കാണാം. ഈ യാഗങ്ങളില്‍ പുരോഹിതശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്. പുരോഹിതനാണു യാഗത്തിനു നേതൃത്വം നല്‍കുന്നത്. എന്നാല്‍ പുതിയനിയമത്തില്‍ പുരോഹിതനായ യേശുതന്നെ യാഗമായിത്തീരുന്നു (എബ്രാ. 4,5,6 അധ്യായങ്ങള്‍). ക്രിസ്തീയവിശ്വാസികള്‍ക്കും ക്രൂശ് എടുത്ത് ഇതേ യേശുവിനെ അനുഗമിക്കാന്‍ ഒരു ആഹ്വാനമുണ്ട്. കാരണം യേശുവിലൂടെ ഓരോ ക്രൈസ്തവനും പുരോഹിതനാണ് (1പത്രൊ. 2:9, വെളി. 1:6).


1. ജീവന്‍ പകരുന്ന പീഡാനുഭവം (1 രാജാ. 17:12-24)
നാം പീഡിപ്പിക്കപ്പെടുമ്പോള്‍ മറ്റുള്ളവരിലേക്കു ജീവന്‍ പകരപ്പെടുന്നു. നാം കഷ്ടതയില്‍ പങ്കാളികളാകുമ്പോള്‍ മറ്റുള്ളവര്‍ക്കു ജീവനുണ്ടാകുന്നു. കഷ്ടത പെരുകുന്തോറും മറ്റുള്ളവരില്‍ ആശ്വാസം പെരുകുന്നു (2കൊരി. 1:4-7). യേശുവിന്റെ ജീവന്‍ വെളിപ്പെടേണ്ടതിനു യേശുവിന്റെ മരണം വഹിക്കുന്നു (2കൊരി. 4:9,10). അങ്ങനെ ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും വ്യാപരിക്കുന്നു (2കൊരി. 4:12). സാരെഫാത്തിലെ വിധവയുടെ മകന്‍ മരിച്ചപ്പോള്‍ ഏലീയാവ് ആ കുട്ടിയുടെ മേല്‍ 3 പ്രാവശ്യം കവിണ്ണുകിടന്നു. കുട്ടിയുടെ പ്രാണന്‍ അവനില്‍ മടങ്ങിവരാന്‍ പ്രാര്‍ത്ഥിച്ചു. ഇതാണ് ഒരു പുരോഹിതന്റെ പ്രാര്‍ത്ഥന. മറ്റുള്ളവരുടെ ഭാരം ഏറ്റെടുത്തു സ്വയം ക്രൂശു വഹിക്കുന്ന അനുഭവം (1കൊരി. 17:20,21,22).


2. ക്രിസ്തുഭാവമുളവാക്കുന്ന പീഡാനുഭവം (ഫിലി. 2:1-11)
പീഡാനുഭവങ്ങള്‍ നമ്മില്‍ ക്രിസ്തുവിന്റെ ഭാവമുണ്ടാക്കുന്നു. ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ദാസരൂപമെടുത്ത യേശുക്രിസ്തുവിന്റെ ഭാവം ധരിക്കാനാണ് വി.പൗലൊസിന്റെ ആഹ്വാനം (ഫിലി. 2:5). തന്നെത്താന്‍ ഒഴിച്ചു മനുഷ്യസാദൃശ്യത്തിലായ കെനോസിസ് സിദ്ധാന്തമാണ് (Kenosis Theory) ഇവിടത്തെ പ്രതിപാദ്യവിഷയം - സ്വയം ശൂന്യനാകുന്ന അനുഭവം.


3. ശിഷ്യരാക്കാനുള്ള പീഡാനുഭവം (മര്‍ക്കൊ. 8:31-38)
വെറും വിശ്വാസികളായിരിക്കാനല്ല ശിഷ്യരായിരിക്കാനാണ് ക്രിസ്തു വിളിക്കുന്നത്. തന്റെ മഹാആജ്ഞയില്‍ യേശു നല്‍കിയത് ഈ ഉപദേശമാണ് (മത്താ. 28:18-20). ശിഷ്യരാകാനായി സ്വയം ത്യജിക്കണം. അവരവരുടെ ക്രൂശ് എടുക്കണം. യേശു മനുഷ്യവര്‍ഗ്ഗത്തിനുവേണ്ടി മരിച്ചതു നമുക്കു മാതൃകയാണ്. ദിനംതോറുമുള്ള ക്രൂശീകരണ അനുഭവത്തില്‍ യേശുവിനെയാണ് നാം ധ്യാനിക്കേണ്ടത്. ക്രൂശ് അവസാനമല്ല. ഉയിര്‍പ്പിന്റെയും നിത്യവീണ്ടെടുപ്പിന്റെയും ആരംഭമാണ്. ഈ നോമ്പുകാലം പൗരോഹിത്യ കഷ്ടപ്പാടുകള്‍ക്കുള്ള ഒരു ആഹ്വാനമായും പ്രാതിനിധ്യമായ പീഡാനുഭവത്തിലേക്കുള്ള ക്ഷണമായും നമുക്കു ഏറ്റെടുക്കാം.

Menu