Sermon Outlines
Create Account
1-800-123-4999

ദൈവത്തിനു മഹത്വം

Saturday, 21 December 2019 06:49
Rate this item
(3 votes)

ഡിസംബര്‍ 24
ക്രിസ്തുമസ് സന്ധ്യ (Christmas Eve)


ദൈവത്തിനു മഹത്വം
Glory to God


പഴയനിയമം    യെശ. 52:7-10
സങ്കീര്‍ത്തനം  148
ലേഖനം           തീത്തൊ. 3:4-8
സുവിശേഷം  ലൂക്കൊ. 2:1-14


ധ്യാനവചനം : അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം എന്നു പറഞ്ഞു (ലൂക്കൊ. 2:14).


'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം' ഇങ്ങനെ സ്വര്‍ഗ്ഗീയ സൈന്യത്തിന്റെ ഒരു സംഘം ദൂതനോടു ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി. ക്രിസ്തുമസിന്റെ സന്ദേശം ദൈവകേന്ദ്രിതമാണ്. ദൈവത്തിനു മഹത്വവും ഭൂമിയില്‍ സമാധാനവും ഉണ്ടാകണം. ഇതില്‍ത്തന്നെ ഒരു സമഗ്രസുവിശേഷമുണ്ട്. ദൈവത്തിനു നല്‍കേണ്ട മഹത്വം നല്‍കണം. അതേസമയം അതു മാത്രം പോര. ഭൂമിയില്‍ സമാധാനവും ഉണ്ടാകണം. ദൈവമഹത്വത്തിന്റെ സന്ദേശമാണ് ക്രിസ്തുമസില്‍ ലഭിക്കുന്നത്. ദൈവത്തെ ആരാധിക്കുന്നതും മഹത്വപ്പെടുത്തുന്നതും ക്രൈസ്തവസഭയുടെ നിലനില്പിന്റെ ഒരു പ്രധാനകാരണമാണ്. സത്യമായി ദൈവത്തെ ആരാധിക്കുന്നവര്‍ സത്യത്തിലും ആത്മാവിലും ആരാധിക്കണമെന്ന (യോഹ. 4:24) യേശു പറഞ്ഞ വചനവും ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. ദൈവപ്രസാദമുള്ളവര്‍ക്കു ഭൂമിയില്‍ സമാധാനവും നല്‍കപ്പെടുന്നു. അങ്ങനെ ക്രിസ്തുമസിന്റെ സന്ദേശം ഭൂമിയില്‍ സമാധാനത്തിന്റെയും സന്ദേശമായി മാറുന്നു. എല്ലാ മനുഷ്യരും ദൈവത്തെ മഹത്വപ്പെടുത്തണം (അ.പ്ര. 4:21, 12:23, റോമ. 4:20, വെളി. 16:9). യേശുക്രിസ്തുവിനെ കര്‍ത്താവെന്ന് ഏറ്റുപറയുന്നത് പിതാവായ ദൈവത്തിന്റെ മഹത്വത്തിനുവേണ്ടിയാണ് (ഫിലി. 2:11). ദൈവത്തിനു മഹത്വം കൊടുക്കണമെന്നുള്ള നിര്‍ദ്ദേശം തിരുവെഴുത്തുകളില്‍ ധാരാളം കാണാം (സങ്കീ. 29:1, 96:6,7,8). യോഹന്നാന്‍ കണ്ട ദര്‍ശനത്തില്‍ സ്വര്‍ഗ്ഗത്തില്‍ എപ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുന്നതായി രേഖപ്പെടുത്തുന്നു (വെളി. 4:11, 5:12,13). അതുകൊണ്ട് ഈ ക്രിസ്തുമസ് ദൈവത്തെ മഹത്വപ്പെടുത്താനുള്ള നിമിഷങ്ങളായി മാറട്ടെ.

1. ക്രിസ്തുമസ് : ഏറ്റവും വലിയ സുവിശേഷം (യെശ. 52:7-10)
ഏറ്റവും വലിയ സുവിശേഷമാണ് ക്രിസ്മതുസിന്റെ സന്ദേശം. മനുഷ്യനെ രക്ഷിക്കാന്‍ ദൈവം ഭൂമിയില്‍ ആഗതനായി എന്ന സുവിശേഷം. എല്ലാ പ്രവാചകന്മാരും കാത്തിരുന്നതായിരുന്നു മിശിഹയുടെ വരവ്. അതു ദൈവത്തിന്റെ ആത്യന്തികപദ്ധതിയായതുകൊണ്ടു ദൈവമഹത്വത്തിനു കാരണമായി. ''ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും'' (യെശ. 52:10). ഇവിടെ ഒരു ഉപദേശവും കൂടെ നല്‍കുന്നു: ''വിട്ടുപോരുവിന്‍ വിട്ടുപോരുവിന്‍ അവിടെനിന്നു പുറപ്പെട്ടുപോരുവിന്‍, അശുദ്ധമായതൊന്നും തൊടരുത്, അതിന്റെ നടുവില്‍നിന്നു പുറപ്പെട്ടുപോരുവിന്‍'' (യെശ. 52:11).

2. ക്രിസ്തുമസ് : എല്ലാവര്‍ക്കും ദൈവകൃപ (തീത്തൊ. 3:4-8)
എല്ലാ മനുഷ്യര്‍ക്കും വേണ്ടി ഉദിച്ച രക്ഷാകരമായ ദൈവകൃപയാണ് ക്രിസ്തുമസ് (തീത്തൊ. 3:4,5). അവന്റെ കൃപയാലത്രേ നാം നീതീകരിക്കപ്പെട്ടിട്ടു നിത്യജീവന്റെ അവകാശികളായിത്തീര്‍ന്നിരിക്കുന്നത് (തീത്തൊ. 3:6). ദൈവം മനുഷ്യനായതും മനുഷ്യരുടെ ഇടയില്‍ പാര്‍ത്തതും ദൈവകൃപയാല്‍ മാത്രമാണ്. യോഗ്യതയില്ലാതിരിക്കെ മനുഷ്യനു ലഭിക്കുന്ന അര്‍ഹതയാണ് കൃപ. മതത്തിന്റെ ആചാരപ്രവൃത്തികളാലല്ലാതെ ദൈവത്തിന്റെ സ്‌നേഹം കൊണ്ടുമാത്രം ലഭിക്കുന്നതാണ് കൃപ (റോമ. 4:4-6, 11:6, എഫെ. 2:8). അതുകൊണ്ടാണു മോശെ മുഖാന്തരം ന്യായപ്രമാണം വന്നപ്പോള്‍ യേശുക്രിസ്തു മുഖാന്തിരം നമുക്കു കൃപമേല്‍ കൃപ വന്നുവെന്നു പറയുന്നത് (യോഹ. 1:15-17).

3. ക്രിസ്തുമസ് : ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനം (ലൂക്കൊ. 2:1-14)
ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനം നല്‍കുന്നതാണ് ക്രിസ്തുമസ്. സകലബുദ്ധിയേയും കവിയുന്ന സമാധാനമാണ് ദൈവം മനുഷ്യനു വാഗ്ദാനം ചെയ്യുന്നത് (ഫിലി. 4:7). കാരണം അതു കര്‍ത്താവ് തരുന്ന സമാധാനമാണ്. ലോകം തരുന്ന സമാധാനമല്ല (യോഹ. 14:27). ഈ സമാധാനം ക്രിസ്തുവിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ ദൈവം വാഴുമാറാക്കുന്നു (കൊലൊ. 3:14). ദൈവത്തില്‍ ആശ്രയം വയ്ക്കുന്നവനെ ദൈവം പൂര്‍ണ്ണസമാധാനത്തില്‍ കാക്കുന്നു (യെശ. 26:13). അതുപോലെ ദൈവത്തിന്റെ വചനത്തില്‍ പ്രിയം വയ്ക്കുന്നവനും മഹാസമാധാനം ലഭിക്കുന്നു (സങ്കീ. 119:165). സമാധാനം നഷ്ടപ്പെടാന്‍ നമുക്കു അനേക കാരണങ്ങളുണ്ട്. എന്നാല്‍ സമാധാനദായകനായ നമ്മുടെ കര്‍ത്താവ് ഈ ക്രിസ്തുമസ് നാളുകളില്‍ സമാധാനം നല്‍കി നമ്മെ നടത്തട്ടെ.

Menu